Monday 18 May 2015

വരമ്പിലൂടെ..



ഈ വയൽ വരമ്പിലൂടെ ഞാൻ നടക്കുകയാണ്. ഏതൊക്കെയോ ആൾക്കാർ സ്വന്തം ഭൂസ്വത്തിന്റെ അതിരുകളാക്കി മാറ്റിയ ഈ വരമ്പുകളിലൂടെ  എന്റെ  ബാല്യം എത്രയോ കളിച്ചു തിമിർത്തു പോയിരിക്കുന്നു എന്ന് ഞാൻ ഓർത്തു. കാലത്തിന്റെ ചക്രതിരിവിൽ ഞാനും എന്റെ ബാല്യവും എവിടെയോ പോയിരിക്കുന്നു. വയലേലകളിൽ അപ്പൂപ്പന്റെ കയ്യും പിടിച്ചു നടന്നു, ചെറിയ തോട്ടിലെ മാനത്തുകണ്ണിയും വരാലനും ഒക്കെ തോർത്തിൽ പിടിച്ചു വീടിലെ ചെറിയ കുപ്പിക്കുള്ളിൽ ആക്കി ആ ലോകത്തോട്‌ ചേർന്ന കാലം. ഇന്നെനിക്കു എല്ലാം അന്യമായിരിക്കുന്നു. എനിക്കെന്നല്ല, എനിക്ക് ശേഷം വന്ന തലമുറക്കും അതെല്ലാം അന്യമാണ്. നെല്ലെന്തെന്നോ, പതിരെന്തെന്നോ, വയലും വരമ്പും എന്തെന്നോ തിരിച്ചറിയാത്ത ചോറും കറിയും മാത്രം അറിയാവുന്ന ആ കാലഘട്ടം വരുന്നു. അവര്ക്ക് മുന്നില് തെളിഞാടാൻ മാനത്തുകണ്ണിയില്ല, തോടില്ല, ഒന്നുമില്ല. കാലത്തിന്റെ അടയാളങ്ങൾ ഇങ്ങനെയെങ്കിലും ഞാനൊന്നു ഓർത്ത്‌ വെക്കുന്നു.

Sunday 5 April 2015

രാധയ്ക്കായി

രാധേ.. നീ അറിയുന്നുവോ, നിന്നെ കാണാതെ ഈ കണ്ണൻ എത്ര നോവുന്നുണ്ട് എന്ന്. ഹൃദയം നിറയെ പ്രണയവുമായി നീ എത്രയോ ദൂരെ കാർമേഘങ്ങളുടെ  ഇടയിൽ എവിടെയോ മറഞ്ഞിരിക്കുന്നു. എന്റെ രാധേ നീ അറിയുന്നുവോ നിന്നെ ഞാൻ എത്രയോ പ്രണയിക്കുന്നു. നിന്നെ കാണാൻ ഞാൻ എത്രയോ മനസുകൊണ്ട് ആഗ്രഹിക്കുന്നു. എന്റെ മനസിനെ ഈ തടവറയിൽ ഇവർ തടഞ്ഞു വെച്ചിരിക്കുന്നു. എനിക്ക് ചുറ്റും പുഷ്പങ്ങളും വിളക്കുകളും കൊണ്ടിവർ വിലങ്ങുകൾ തീർത്തിരിക്കുന്നു. ആഭരണങ്ങളും അലങ്കാരങ്ങളും കൊണ്ട് ഞാൻ ഇവിടെ ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്നു. ഇനിയും എത്ര നാൾ ഇങ്ങനെ എന്ന് അറിയില്ല. പ്രിയ രാധേ എനിക്കായി നീ കാത്തിരിക്കുമെന്ന് അറിയാം. എന്റെ മനസാകുന്ന പ്രിയ രാധേ ഇനിയും ഏറെ നാൾ കാത്തിരിക്കാം. ഈ ജന്മത്തിന്റെ ഒടുവിൽ കാലം തീർക്കുന്ന വിണ്‍ പാതയുടെ അറ്റത്തു ജീവിതത്തിന്റെ അവസാനം നിനക്കായി ഞാൻ കാത്തിരിക്കാം. 

Thursday 12 March 2015

ഏകം


ഞാൻ ഏകനാണ്. എല്ലായിടത്തും ഏകനായ ഒരാൾ. ഓർമ്മകളുടെ ഏണിപ്പടികൾ ഇറങ്ങി നോക്കിയാൽ കാണാം എന്റെ പഴയ ജീവിത താളുകൾ. അവിടെങ്ങും ഒരാളും എന്നെ കാത്തിരുന്നില്ല. എന്താ അങ്ങനെ ? ഞാൻ ഓർത്തു നോക്കിയിട്ടുണ്ട്. ആരും കാത്തിരുന്നില്ല, ആരും ഓർത്തില്ല ആരും അവരുടെ ഒരു നിമിഷം പോലും എനിക്കു തന്നതുമില്ല. ഒരുപക്ഷെ എന്റെ എല്ലാ ഹൃദയമിടിപ്പുകൾ പോലും അവർക്ക് വേണ്ടിയായിരുന്നു. അവരാരും അവരുടെ ജീവിത പടവുകളിൽ എന്നെ കണ്ടില്ല, ഒരു ഓർമ്മ പോലും എനിക്കായി മാറ്റി വെച്ചില്ല. ഇങ്ങനെയോക്കെയാവാം ഞാൻ എകനായത്. ഇപ്പോൾ ഞാൻ ശീലിച്ചു തുടങ്ങിക്കഴിഞ്ഞു. എന്റെ ജീവിതം അതെത്ര ഏകാന്തമാണ് എന്ന് ഞാൻ അറിയുന്നു. അതിലേക്കു മനസ് അലിഞ്ഞു തുടങ്ങുന്നു....

Thursday 26 February 2015

കഥയാടുമ്പോൾ



കഥകളിയുടെ വേഷം വളരെ വിചിത്രമാണ്. അലങ്കാരങ്ങളും, മിനുക്കുകളും എല്ലാം ചേർന്ന ഒരു ഉത്സവം പോലെ ഒരു മുഖം. അവിടെ ആ രൂപം മാത്രം. രൂപം എന്ന് പറഞ്ഞു ചെറുതാക്കിയാൽ അത് തെറ്റാണു. കഥാപാത്രം ആണ്. കലിയായും കൃഷ്ണനായും നളനായും എല്ലാം വേഷം മാറുന്ന അദ്ഭുത മനുഷ്യൻ. ചമയങ്ങൽക്കും ചായങ്ങൾക്കും അയാളുടെ മുഖം മറയ്ക്കാൻ ആവും. എന്നാൽ അയാളുടെ മനസ് മറയ്ക്കാൻ ആവുമോ? നെഞ്ചിലെ കനലിൽ ഊതിയാറ്റിയ നോവ്‌ കിടന്നു നീറുമ്പോൾ അയാൾക്ക് ലാസ്യവും രൌദ്രവും ഒക്കെ എങ്ങനെ കാണിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും ഓരോ കളിക്കാരനും എത്രയോ വലിയ മനസുകൾ ആണെന്ന്. ഓരോ വേഷവും 2 ജീവന്റെ കഥകളിലൂടെ മാറി മറിഞ്ഞു പോവുകയാണ്. ഹൃദയം നീറുന്ന നേരത്തും കണ്ണിമ ചിമ്മാതെ ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കുന്ന ഒരു നടന്റെ ജീവിതം 

Monday 23 February 2015

നീലവരികൾ

എഴുതാത്ത താളുകളിനിയുമേറെ
അതിലെവിടെയോ ചലിക്കുന്ന
പേനതൻ മധുര നൊമ്പരം മാത്രം
വരയില്ല നേർത്ത പോറലുകളെവിടെയോ
വരണ്ട വേരിലെവിടെയോ നനഞ്ഞ
മഴത്തുള്ളിപോലൊരു നീലമഷിതുമ്പ് മാത്രം
ഇനിയുമേറെ എഴുതുവാനോർത്തു ഞാൻ
കരളിലെ കനലും കണ്ണീരുമൊപ്പം
ഇനിയും പടരട്ടെ കാലത്തിന്റെ വാക്കുകൾ
നേർത്ത നിഴലായി നിലാവായി കാലമൊരുപാട്

Friday 13 February 2015

വാലന്റൈന്സ്

ഇന്ന് വാലന്റൈന്സ് ദിവസം ആണ്. യഥാർത്ഥ പ്രണയത്തിന്റെ വിരലോപ്പുകൾ പതിഞ്ഞ പുതിയൊരു ദിവസം കൂടി. എന്തായിരുന്നു പ്രണയം എന്ന് ഭൂതകാലത്തിലേക്ക്‌ ഒന്ന് പരതി നോക്കി. നല്ല അടയാളങ്ങൾ ഒന്നും തന്നെ ഇല്ല. ആരും പ്രണയിച്ചിട്ടില്ല. പ്രണയിക്കുന്നു എന്ന തോന്നലുണ്ടാക്കി ജീവിതത്തിലേക്ക് പോയ ആ കുട്ടിയേയും ഓർക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല. ആരോടും പരിഭവമില്ല. ജീവിതത്തിനെ ആഘോഷമായി മാറ്റാനോരുങ്ങിയ ഒരു മണ്ടന്റെ ജീവിതത്തിലേക്ക് ആരും എത്തി നോക്കാൻ തയ്യാറായില്ല എന്ന് വേണം പറയാൻ എന്ന് തോന്നി. അവിടെ ഇനി പ്രണയത്തിന്റെ ചിത്രങ്ങൾ വരുമെന്ന് തോന്നുന്നില്ല. വായിക്കുമ്പോൾ പച്ചയായ പഞ്ചാര ആയി തോന്നിയാലും ഉള്ളത് ഉള്ളത് പോലെ തന്നെ എഴുതണം എന്ന് തോന്നി. കാരണം ഞാൻ കണ്ട പ്രണയങ്ങളിൽ പലതും നന്മ നിറഞ്ഞതായിരുന്നു. കാലത്തിനും കനലിനെയും എല്ലാം മറികടന്നു അവ നിലനില്ലക്കുന്നതും കണ്ടു. അങ്ങനെയുള്ള ഹൃദയത്തിന്റെ യഥാർത്ഥ പ്രണയങ്ങൾക്കായി വാലന്റൈന്സ് ദിനാശംസകൾ 

Thursday 12 February 2015

റെയിൽവേസ്റ്റേഷൻ

റെയിൽവേസ്റ്റേഷൻ ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ എന്നും അവളെ തിരഞ്ഞിരുന്നു. മെലിഞ്ഞ ശരീരവും നല്ല പൊക്കവും ഒക്കെ ആയി ഏതോ മായിക ലോകത്ത് കണ്ണ്നട്ടു അവളങ്ങനെ പോകുമ്പോൾ അയാൾ വെറുതെ നോക്കി നിന്നിരുന്നു. എന്നെങ്കിലും ഒരിക്കൽ അവളോട്‌ സംസാരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. പക്ഷെ അതിനയാൾ ഭയപ്പെട്ടിരുന്നു എന്നും പറയാം. ഒരു ദിവസം അയാൾ രാവിലെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ നിന്നും അവൾ വരുന്നത് കണ്ടു. ഇന്ന് എന്തെങ്കിലും സംസാരിക്കണം എന്ന മട്ടിൽ അയാൾ നടന്നു. പെട്ടെന്ന് ഏതോ ഒരു യുവകോമളൻ അവളോട്‌ അങ്ങോട്ട്‌ ചെന്ന് എന്തോ പറയുന്നത് അയാൾ കണ്ടു. അവളും കൂട്ടുകാരിയും പേടിച്ചു ഒഴിഞ്ഞു മാറി പോവുന്നതും അയാൾ കണ്ടു. ആ പയ്യൻ അവളെ ശല്യപെടുത്തിയതായിരുന്നു. അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കാരണം ആ കാഴ്ച അയാളെ ഒരുപാട് വിഷമിപിച്ചു. മുഖം അത്രയും വിഷമിച്ചു അവളുടെ പോക്ക് അയാളെ ഒന്ന് കൂടി ചിന്തിപ്പിച്ചു. ആ പയ്യന്റെ മറ്റൊരു രൂപം തന്നെയല്ലേ താനും എന്ന ചിന്ത അയാളെ അലട്ടി. പിന്നെ അയാൾ അവളെ നോക്കാനായി നിന്നില്ല. അവളുടെ കാഴ്ചകളും ട്രെയിനും എല്ലാം മനസ്സിൽ നിന്ന് എങ്ങോട്ടോ മാഞ്ഞു പോയിരുന്നു. 

Saturday 7 February 2015

കാത്തിരുപ്പ്



ഞാൻ കാത്തിരിപ്പിലാണ്. എന്റെ പ്രണയത്തിനായി. എന്നോ എന്നെ തേടി വരുമെന്ന എന്റെ ദിവാസ്വപ്നങ്ങളിൽ ഒന്നായി ഞാൻ എന്നും സൂക്ഷിക്കുന്ന ആ പ്രണയം. കാത്തിരുപ്പ് ഒരിക്കലും അവസാനിക്കാതെ തുടരുന്നു. ഞാൻ കാണുന്ന പ്രണയങ്ങളിൽ. സ്നേഹങ്ങളിൽ , ഞാൻ കേട്ട പാട്ടുകളിൽ, വായിച്ച വരികളിൽ എല്ലാം എവിടെയൊക്കെയോ പ്രണയം നിറയുന്നുണ്ടായിരുന്നു. ഓരോ ദിവസവും വിരസമായും പ്രതീക്ഷകൾ നല്കിയും ഓർമകളിലൂടെ ഞാൻ എവിടെയോ എന്റെ പ്രണയത്തെ തിരയുന്നു. ഒരിക്കലും ഉത്തരം കിട്ടാതെ തുടരുന്ന എന്റെ ഈ ജീവിത യാത്രയിൽ എവിടെയോ ഏതോ ലോകത്ത് എങ്ങനെയോ എന്റെ പ്രണയവും എനിക്കായി കാത്തിരിക്കുന്നുണ്ടാവും....

Tuesday 3 February 2015

പരീക്ഷ


പരീക്ഷ നടക്കുന്നു. എല്ലാതവണയും പോലെ ഒരു ഒഴുക്ക് പാട്ട് പോലെ പരീക്ഷ. മനസും ശരീരവും എല്ലാം പരീക്ഷയുടെ തിരക്കിൽ എവിടെയോ പറന്നു നടക്കുന്നു. തിരക്കിന്റെയും സമയബന്ധിതമായ ഓട്ടത്തിന്റെയും ദിവസങ്ങൾ. മിനുട്ടിന് പൊന്നും വിലയിട്ടു സമയം ഓടി ഓടി പോകുന്നു. അവിടെ കഥയോ കാലമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് തോന്നി. ഈ തിരക്ക് കഴിഞ്ഞു ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഒന്ന് ഓർത്തു നോക്കി. ഈ പരീക്ഷ സമയത്ത് ഞാൻ മറന്നു വെച്ച അല്ലെങ്കിൽ മനപൂർവ്വം ഓർക്കാതിരുന്ന എന്റെ പുസ്തകങ്ങൾ, എന്റെ യാത്രകൾ, എന്റെ കൂട്ടുകാർ, എന്റേത് മാത്രമായ ചില വട്ടുകൾ അങ്ങനെ എല്ലാത്തിനെയും ഞാൻ വീണ്ടും ഓർക്കുന്നു. യാത്ര പോകണം. നീരോടിയിലേക്ക്, അഗസ്ത്യാർ കൂടത്തിലേക്ക് ഇനിയുമേറെ ദൂരം മനസിന്റെ കാലൊച്ച ചെന്ന് കയറാത്ത വഴിയമ്പലങ്ങളിൽ ഇനിയുമേറെ ഒരു കറുത്ത മാടപ്രാവിനെ പോലെ ചെന്ന് ചേക്കേറണം. മുനിഞ്ഞു കത്തുന്ന ഏതെങ്കിലും അമ്പലവിളക്കിന്റെ അരികത്തിരുന്നു ഒരിത്തിരി നേരം പ്രാർത്ഥിക്കണം. അത്താഴ പൂജയുടെ അവസാന മണിനാദം മുഴങ്ങും വരെയും അവിടെ ആ അമ്പലപ്പറമ്പിൽ വിശ്രമിക്കണം. ഇഷ്ടവും അനിഷ്ടവും എന്നീ വാക്കുകളുടെ എല്ലാ ഓളങ്ങളെയും മറന്നു ഇനിയുമേറെ യാത്രകളുടെ ചിത്രം വരക്കണം. ഭൌമദേശത്തിന്റെ കഥകൾക്കും കാലത്തിനുമപ്പുറം ഏറെ പോകണം. അങ്ങനെ ചില നേർത്ത സ്വപ്നങ്ങളുമായി ഒരു പരീക്ഷക്കാലം....

Sunday 1 February 2015

മരിയാൻ


മരിയാൻ സിനിമ കാണുന്നു.. ഇടയ്ക്കിടെ കണ്ണ് അറിയാതെ നിറയുന്നുണ്ട്. പിടിച്ചു നിരത്താൻ കഴിവത് ശ്രമിച്ചിട്ടും കണ്ണുനീർ അങ്ങനെ ഒഴുകി ഇറങ്ങുന്നു. പ്രണയവും കടലും സിരകളിലും ഹൃദയത്തിലും പടർന്നു കയറുന്നു. പ്രണയം ഒരു കണ്ണീരു പോലെ മനസിന്റെ വരണ്ട ഭൂമികളിൽ നിറഞ്ഞൊഴുകുന്നു. ഓരോ സീനും പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിറഞ്ഞ കയ്യൊപ്പുകൾ. കണ്ടു തീര്ന്നു ആദ്യം തോന്നിയത് ഏതെങ്കിലും ഒരു കടൽത്തീരത്ത്‌ പോകണം എന്നാണ്. മനസ് നിറഞ്ഞു കടൽ ഒന്ന് കാണണം. ഹൃദയം നിറയെ കടൽ മാത്രം....

Thursday 22 January 2015

കാലദീപം

ഇനിയുമറിയാത്ത ദേശത്തിലെവിടെയോ
ഇതളിട്ടു വീഴുന്ന കാലമാത്രകളിൽ 
ഇനിയുമെനിക്കായിയാരും കാത്തിരിപ്പില്ല
ഓർമ്മ തൻ മായാ വസന്തചെപ്പുമായി 
കാലത്തിന്റെയാ കളിവിളക്കിന്റെ 
ദിക്കാർന്നൊഴുകുന്ന ദീപനാളത്തിന്റെ
അഗ്രത്തിലെവിടെയോ മോക്ഷം തേടുന്ന
ഇളം പ്രാണിപോൽ നീറുന്നു ഞാനും
എന്റെ മനസിനെ ആത്മാവിനെ
താഴുകുന്നോരാ നൂറു ദീപ സ്മരണകൾ 
എവിടെയോ മായട്ടെ ഞാനുമെന്നത്മാവും 
ഇനിയുമില്ല കൂരിരുൾ മനസിലേക്ക് 

സായി 


വേഷം

മനസിന്റെ മാറാപ്പിൽ ഒരു ചുമട് ഓർമകളുമായി നമ്മൾ അലയുകയാണ്. പണ്ട് ആരോ പറഞ്ഞ പോലെ ഇടയ്ക്കിടെ വേഷം മാറുന്നു. ആ വേഷങ്ങൾ പലതും ആടിത്തീരാനുള്ള സാവകാശം നമുക്ക് കിട്ടാറുണ്ടോ എന്നത് വളരെ വലിയ ഒരു ചിന്ത വിഷയം തന്നെ ആണ്. ചായം തേക്കുന്നു എന്നതാവണം കുറച്ചു കൂടി ശെരിയായി പറയേണ്ടത്. കറുപ്പും മഞ്ഞയും ചുവപ്പും എല്ലാം മുഖത്ത് നിറയെ പുരട്ടി ചിരിയും കരച്ചിലും രൗദ്രതയും എല്ലാം നമ്മൾ ആടുകയാണ്. ഇടയ്ക്കു കണ്ണീരു വീണു ചായം മായുന്നു. അപ്പോഴും നമ്മൾ വേഷത്തിനെ ഉപേക്ഷിക്കാറില്ല. അതിനോട് നൂറു ശതമാനവും നീതി പുലർത്തി ഭംഗിയായി നമ്മൾ ആടുന്നു. ഇടയ്ക്കു ചിലർ സത്വത്തെ മറന്നു വേഷത്തോട് ചേരുന്നു. അവിടെ രണ്ടു എന്ന അവസ്ഥ ഇല്ല. വേഷം മാത്രം. ചിലർ വേഷത്തെ മറക്കുന്നു. സത്വം മാത്രം. ഇങ്ങനെ നമ്മൾ പോവുകയാണ്. കലാന്തരങ്ങൾക്കും, ദേശാന്തരങ്ങൾക്കും എല്ലാം അകലെ അറിയാത്ത അരങ്ങിൽ ഉറഞ്ഞു തുള്ളിയും, അടരാടിയും, കൂവി വിളിച്ചും നമ്മൾ അവസാനിക്കുന്നു. 

Friday 16 January 2015

അവൾക്കായി

പ്രിയ സഖി നിനക്കായി കരുതിയോരാ നേർത്ത
ചെമ്പനീർ പൂവിന്നും തുടിക്കുന്നേൻ ഹൃദയത്തിൽ 
ഓരോ നിലാവിലും വാടാതെ കാത്തു ഞാനാ
പ്രേമ പുഷ്പമെന്റെ സ്വപ്നങ്ങളെ പോൽ 
കരുതുന്നു ഞാനിതെന്റെ മനസും കിനാക്കളും 
നിനക്കായി ഓമലേ വർഷങ്ങളോളം
വരളാത്ത നെഞ്ചിന്റെ ആശക്കിണറിന്റെ  
അവസാന ബാഷ്പവും നിനക്കായി കരുതാം 
ഇനിവരും നാളുമെല്ലാം നിന്നെയൊർത്തീ
ഹൃദയവാടികയിൽ കാത്തിരിക്കാം 

Tuesday 13 January 2015

പദ്മ

പ്രണയിക്കാൻ ആരും ഇല്ല, ഇനിയാരും വരില്ല എന്ന് തോന്നിയപ്പോൾ അയാൾ സങ്കൽപ്പത്തിൽ ഒരു പ്രണയിനിയെ സൃഷ്ടിച്ചു. സങ്കൽപ്പമായാലും പേര് വേണമല്ലോ. അതിനായി അവൻ അവൾക്കൊരു പേരുമിട്ടു. "പദ്മ". താമരയോടു ചേർത്ത് തന്നെ നിലകൊള്ളുന്നതാവട്ടെ എന്നവനു തോന്നിയിരിക്കണം. അയാൾക്ക്‌ ഏറെ ഇഷ്ടം സൂര്യനോടായിരുന്നു. പദ്മ, ഏതോ ഒരു ഉൾ ഗ്രാമത്തിലെ ഏതോ ഒരു കുഞ്ഞു വീട്ടിലെ ഇറയത്തു വിളക്ക് വെക്കാനും, കാവിൽ പോകാനും, അമ്മുമ്മയോടു കൊഞ്ചാനും ഒക്കെ ഏറെ ഇഷ്ടമുള്ള പദ്മ. മുടി തുമ്പിൽ എവിടെയോ കാത്തു വെച്ച തുളസീ ദളം പോലെ അവളെ അയാൾ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നു. ആ പദ്മ അയാളെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. സങ്കൽപ്പമാണ് എങ്കിലും അവൾക്കും ഒരു മനസുണ്ടാവില്ലേ എന്ന് അയാൾ ഓർത്തു. അവളെ കാണാനായി അയാൾ ആ നാട്ടുവഴികളിൽ നടന്നിരുന്നു. അമ്പലത്തിലും, കാവിലും എല്ലാം ആയാലും പോയിരുന്നു. ആരും കാണാതെ ഇടം കണ്ണിട്ടു അവളെ നോക്കിയിരുന്നു. എന്നോ അയാൾ തിരിച്ചറിഞ്ഞു, അവളും അയാളെ സ്നേഹിക്കുന്നു എന്ന്. പറയാൻ വാക്കുകളില്ലാതെ അയാൾ അവളെ ഒരുപാട് സ്നേഹിക്കുന്നു. കാലമറിയാതെ കനവുകൾ കണ്ടിരുന്നു. സങ്കൽപ്പങ്ങൾക്കും യഥാര്ത്യങ്ങൾക്കും ഇടയ്ക്കു അവർ ഒരുമിച്ചു ജീവിക്കുന്നു. അവിടെ ആ രണ്ടു ലോകങ്ങൾ ഇല്ല എന്ന് പലപ്പോഴും അയാൾക്ക്‌ തോന്നിയിട്ടുണ്ട്. പദ്മ മാത്രം. അയാൾക്ക് വേണ്ടി സങ്കല്പ്പത്തിൽ ജനിച്ച അയാളുടെ പദ്മ.....

Friday 9 January 2015

പ്രേയസി

ഓർമ്മയിലെവിടെയോ തെളിയുന്നിതാ
ഒരു കനവെന്ന പോലാ നിശബ്ദ പ്രണയം
അതിരുകളില്ലാത്ത അറിവുകൾ നിറയാത്ത
മനസുകളിലെവിടെയോ നിറഞ്ഞോരാ പ്രണയം
നീയെന്ന ഞാനും, ഞാനെന്ന നീയും
നിറയുന്നിതാ ഈ നേർത്ത ഹൃദ്‌ തന്ത്രിയിൽ
അരികിലെവിടെയോ നീ അലയുന്നു വീണ്ടും
ഒരു നേർത്ത നന്മയായി കാരുണ്യമായി
അവസാന വാക്കും അടയാള നോക്കും
ഇനിയും പിരിയില്ലോരിക്കലും പ്രേയസി....